Saturday 4 January 2020

January 4- Braille Day


അന്ധർക്കും കാഴ്ചവൈകല്യങ്ങളുള്ളവർക്കും എഴുത്തും വായനയും സാധ്യമാക്കുന്ന അതിപ്രശസ്തമായ ബ്രെയിൽ ലിപിയുടെ ഉപജ്ഞാതാവാണ് ലൂയിസ് ബ്രെയിൽ.ജനനം : 4  ജനുവരി 1809 മരണം :  6 ജനുവരി 1852 

അദ്ദേഹത്തിൻ്റെ  ജന്മദിനം (4  ജനുവരി ) ലോക ബ്രെയിൽ ദിനമായി ലോകം ആദരിക്കുന്നു.

ബാല്യത്തിലുണ്ടായ ഒരപകടത്തെ തുടർന്ന് പൂർണ്ണമായ അന്ധത ബാധിച്ചെങ്കിലും വിദ്യാർത്ഥിയായിരിക്കെ തന്നെ ആ വൈകല്യത്തെ മറികടക്കാനുള്ള വിദ്യയ്ക്ക് രൂപം നൽകി. ഈ സംവിധാനം പിൻ തലമുറകളിലെ കോടികണക്കിനാളുകളുടെ ഭാവിക്ക് നിർണായകമായ വഴിത്തിരിവായി കണ്ടുവരുന്നു. ഒന്നര നൂറ്റാണ്ട് പിന്നിട്ട ബ്രൈയിലി ലിപി ഇന്ന് മലയാളം ഉൾപ്പെടെ അനേകം ഭാഷകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്നു.

സാമാന്യം സമ്പന്നരായ മാതാപിതാക്കൾക്ക് നാലുമക്കളിൽ ഇളയവനായിരുന്നു ലൂയി. തുകലുൽപ്പന്നങ്ങളുടെ നിർമ്മാണമായിരുന്നു. പിതാവിൻ്റെ വ്യവസായങ്ങളിൽ പ്രധാനം. മൂന്നുവയസ്സായ ലൂയി ഒരു ദിവസം തുകലുൽപ്പന്നങ്ങൾ തയ്ക്കുന്ന വലിയ സൂചി കൊണ്ട് കളിക്കവേ അബദ്ധവശാൽ അത് ഒരു കണ്ണിൽ തുളച്ചു കയറി. ഏറ്റവും വിദഗ്ദ്ധമായ ചികിൽസ ലഭിച്ചിട്ടും കാഴ്ച സുഖപ്പെടുത്താനായില്ല. തന്നെയുമല്ല ഏതാനം ആഴ്ചകൾക്കുള്ളിൽ മറ്റെ കണ്ണിനും കൂടി അണുബാധയുണ്ടായി. ചികിൽസ തുടർന്നു കൊണ്ടിരുന്നെങ്കിലും അഞ്ചാം വയസ്സിൽ ലൂയി പൂർണ്ണ അന്ധത ബാധിച്ചു കഴിഞ്ഞിരുന്നു. മാതാപിതാക്കളുടെ അകമഴിഞ്ഞ പരിപാലനവും പ്രോൽസാഹനവും കൊണ്ട് ശാരീരിക വെല്ലുവിളിയുമായി ബാല്യത്തിൽ തന്നെ പൊരുതപ്പെടുകയും അതിജീവിക്കാൻ കരുത്താർജ്ജ്ജിക്കുകയുമായിരുന്നു ലൂയി.

പഠിക്കാൻ സമർഥനും അധ്വാനശീലനുമായിരുന്ന ലൂയി ലോകത്തിലെ തന്നെ ആദ്യത്തെ അന്ധവിദ്യാലയത്തിൽ ചേർന്നു . ഒരു തട്ടികൂട്ടൽ സ്ഥാപനമായിരുന്നു ആ സ്കൂൾ.

അന്ധത അനുഭവിച്ചിട്ടില്ലാത്ത വലൻ്റെയിൻ ഹാഉയി രൂപം നൽകിയ ഹാഉയി സമ്പ്രദായമായിരുന്നു അന്നത്തെ അന്ധവിദ്യാർഥികൾ പിന്തുടർന്നിരുന്നത്. കാർഡ്ബോഡ് സമാനമായ കട്ടി കടലാസ്സിൽ അക്ഷരത്തിന്റെ മുദ്രകൾ പതിപ്പിച്ചു കൈകൾ കൊണ്ട് തപ്പി വായിച്ചെടുക്കുന്ന രീതിയായിരുന്നു ഇത്. ഭീമമായ ഉല്പാദനചെലവും, ഭാരമേറിയ പുസ്തകവും കുറച്ചുമാത്രം വിവരങ്ങൾ രേഖപ്പെടുന്നു എന്നതുമെല്ലാം ഈ രീതിയുടെ ന്യൂനതകളായിരുന്നു.

ഈ സംവിധാനത്തിലൂടെ തന്നെ ലൂയി സിലബസ്സ് പൂർത്തിയാക്കി. ഉടൻ തന്നെ അവിടെ അധ്യാപകനായി നിയമിതനുമായി. 20-ാം വയസ്സായപ്പൊഴേക്കും പ്രഫസർ പദവി ലഭിക്കുകയുണ്ടായി. ചരിത്രം , ഗണിതം, ജ്യോമിതി എന്നിവയായിരുന്നു ലൂയി പഠിപ്പിച്ചിരുന്നത്.നല്ലൊരു സംഗീതജ്ഞൻ കൂടിയായിരുന്നു ലൂയി.

"ആശയ വിനിമയത്തിനു തുറന്നു കിട്ടുന്ന പാതയായിരിക്കും വിജ്ഞാനത്തിനു തുറന്നു കിട്ടുന്ന പാത. അപഹസിക്കപ്പെടാനും സഹതാപം മാത്രം ഏറ്റുവാങ്ങി കഴിയാനുമല്ല ഞങ്ങളുടെ വിധിയെങ്കിൽ ആശയ വിനിമയം ഫലവത്തായ രീതിയിൽ ഞങ്ങൾക്ക് സാധ്യമാകണം" എന്നു ലൂയിസ് ഒരിക്കൽ എഴുതുകയുണ്ടായി. ആ തത്ത്വം പ്രാവർത്തികമാക്കല്ലായിരുന്നു ലൂയിസിന്റെ ജീവിതം.

ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങൾ എഴുതി കൈമാറാനും ഇരുട്ടത്ത് തന്നെ വിരൽ സ്പർശം കൊണ്ട് അത് വായിക്കാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിനുണ്ടായിരുന്നു. ഇത് കുറേകൂടി ലഘൂകരിച്ച് പരഷ്ക്കരിക്കാവുന്നതാണെന്നു ലൂയിക്ക് ബോധ്യപ്പെട്ടു. അവിശ്രാന്ത അധ്വാനമയിരുന്നു പിന്നീടങ്ങോട്ട്. കേവലം പതിനഞ്ചു വയസ്സുമാത്രമായിരുന്നു. ലിപി വികസിപ്പിച്ചെടുത്ത ഉപജ്ഞാതാവിൻ്റെ പ്രായം . ബാല്യത്തിൽ തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയത് പോലെയുള്ള തുകൽതുന്നുന്ന വലിയ സൂചി തന്നെയാണ് പുതിയ ലിപി എഴുതാനുപയോഗിക്കുന്ന തൂലിക. അധികം താമസിയാതെ തന്നെ തന്റെ ഇഷ്ടകലയായ സംഗീതം രേഖപ്പെടുത്താനുള്ള സംവിധാനവും കൂടി പുതിയ ലിപിസമ്പ്രദായത്തിലൂടെ ലൂയി വികസിപ്പിച്ചു.


©Syamu vellanad dictionary

Courtesy : The Hindu, Wiki,


No comments:

Post a Comment